Sunday, March 31, 2013

റേഡിയോ മലയാളം - facebook page covers

സുകുമാരി (6 October 1940 - 26 March 2013)
അനുപമമായ അഭിനയസിദ്ധികൊണ്ട് വെള്ളിത്തിരയെ വിസ്‌മയിപ്പിച്ച അതുല്യഅഭിനേത്രി സുകുമാരി ഏറെക്കാലം നൊമ്പരമിറ്റുന്ന ഒരോർമ്മയായി നിത്യതയിൽ ലയിച്ചു.


നടനവൈഭവും വേഷപ്പകര്‍ച്ച കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയായിരുന്നു സുകുമാരി. നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും വ്യത്യസ്ത കഥാപാത്രങ്ങളില്‍ വേഷമിട്ട സുകുമാരിക്ക് സിനിമ പ്രേക്ഷരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.


ഇതിനകം ചലച്ചിത്ര രംഗത്തെ ഒട്ടനവധി തലമുറകളുടെ കൂടെ സുകുമാരി അഭിനയിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ രാജ്യം അവരെ പദ്മശ്രി നല്‍കി ആദരിച്ചു. 1991-ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാരവും...


ഫിബ്രവരി 10- മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 3 വര്‍ഷം.

ഗിരീഷ് പുത്തഞ്ചേരിയുടെ ചില കവിതകള്‍

ഷഡ്ജം

------------


രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ.

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!


അതിജീവനം
---------------------

രാത്രി...
കുഞ്ഞുങ്ങളുണര്‍ന്നൊച്ചവെക്കുമ്പോള്‍
നമ്മുടെ ഹൃദയം
വെടിയേറ്റൊരു ഹിമപ്പക്ഷിയെപ്പോലെ
ചിതറിത്തെറിക്കുകയാണ്...

ഒരനക്കവും
അതെത്തുടര്‍ന്നുള്ളൊരു നിശ്ശബ്ദതയും
ഒരു വാള്‍മുനയില്‍ നമ്മളെ
കുത്തിനിറുത്തുകയാണ്...

വളഞ്ഞുപിടിച്ചു ബന്ദികളാക്കി
വെടിവെച്ചുകൊല്ലാനുള്ള ഉത്തരവും കാത്ത്
നമുക്കു ചുറ്റും പട്ടാളക്കാര്‍...

ഇപ്പോള്‍ പീരങ്കികളെക്കാള്‍ പേടി
വരാന്‍ പോകുന്ന വറുതികളെക്കുറിച്ച്....
നയതന്ത്രമേഖലയില്‍
മൂര്‍ച്ചയുള്ള കണ്ണുകളുമായ്
ആന്റിനകളും റഡാറുകളും
നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...

സ്വന്തം ജീവിതത്തിലേക്ക്
നുഴഞ്ഞുകയറാനാവാതെയും
ശത്രുവിന്റെ ഹൃദയത്തിലേക്ക്
മടങ്ങിച്ചെല്ലാനാവാതെയും
നമ്മളിനി എത്രനാള്‍?


ഈ വീടിനെ സ്‌നേഹിക്ക...
------------------------------------------

ഞാന്‍ പറഞ്ഞു...
ഈ വീടിനെ സ്‌നേഹിക്ക
ഇത് നമ്മുടെ സ്വപ്‌നം.

സങ്കടച്ചുമടെടുത്ത്
സഹനത്തിന്റെ മഴ നനഞ്ഞ്
വറചട്ടിയിലെരിഞ്ഞ്
തേഞ്ഞുതീരാറായ കാലടികളിലെ
കള്ളിമുള്ളുകൊണ്ടാണ്
കരിങ്കല്‍ത്തൂണുകള്‍!
അസ്ഥികൊണ്ടസ്തിവാരം...

ഉഷ്ണസഞ്ചാരംകൊണ്ട്
ജാലകങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദംകൊണ്ട്
ഉയര്‍ത്തിക്കെട്ടിയ ചുമരുകള്‍...

നീ പറഞ്ഞു...
പൊള്ളിയ മനസ്സുകൊണ്ട് മാര്‍ബ്ള്‍...
മക്കളുടെ നാമജപം വെച്ച വിളക്ക്...

ഞാന്‍ പറഞ്ഞു...
കടക്കാര്‍ക്കെതിരെ കുരച്ചുചാടുന്ന
പട്ടിയെ നമുക്കു വേണ്ട...
കലഹവും കണ്ണീരുമൊക്കെയായി
ഇത് തുടച്ചുവെടിപ്പാക്കി വെക്കുക...

നമുക്ക് നീണ്ടുനിവര്‍ന്ന് കിടന്നു-
മരിക്കാനുള്ള വീടാണിത്...
മരിച്ചാലും മടങ്ങിവരാനുള്ള വീട്!


പ്രണയമെഴുതുക
-----------------------------

പ്രണയമെഴുതുക...
വിരലിന്റെ തൂവലാല്‍-
ക്കരളിന്റെ ഭിത്തിമേല്‍,
കറ കലരുമന്തരാത്മാവിന്റെ പാറമേല്‍!

മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-
ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...
അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന
രതിബന്ധനത്തിന്റെ താളക്കുടുക്കമേല്‍..
കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...
കല്യാണസൗഗന്ധികത്തിന്‍ ദളങ്ങളില്‍!

പ്രണയമെഴുതുക...
തൂവെളിച്ചത്തിന്റെ-
തുടുമുഖശ്രീകളില്‍,
തുയിലുണരുമഹസ്സിന്റെയശ്വവേഗങ്ങളില്‍!

ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-
യവസാനരാവിന്റെയാകാശനാഭിയില്‍...
ധ്യാനിച്ചു നില്ക്കും നിലാവിന്റെ നെറ്റിമേല്‍
നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...
കനിവാര്‍ന്നു നില്ക്കുന്ന, കടലാവുമോര്‍മയില്‍...
കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!

പ്രണയമെഴുതുക...
വിറകൊണ്ട വിരലിനാല്‍ നീ നിന്റെ
വിരഹസന്താപത്തിന്റെ വീണാമുഖങ്ങളില്‍...
പ്രണയമെഴുതുക... പ്രണയമെഴുതുക..!


നമ്മളെ കടലെടുക്കുന്നു
-------------------------------------

ഒടുക്കമീക്കടല്‍ വിടവാങ്ങവേ കരയില്‍നി-
ന്നൊരായിരം ശംഖുകള്‍, മണലില്‍ മുഖംപൂഴ്ത്തി-
യൊന്നിച്ചു മുഴക്കുന്നുണ്ടോംകാരസ്വരവൈഖരി!
പറന്നും പാറിയും, പലകുറിത്താഴ്ന്നുപൊങ്ങിയും നീല-
നിറമാര്‍ന്ന കടലിനെക്കാതോര്‍ത്ത പക്ഷികള്‍
ഒന്നിച്ചു കുറുകിയെന്തോതുന്നൂ? കടലിനോ-
ടുത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാതിരി.
മഴ മണക്കുന്ന പാതിരാക്കാറ്റിന്റെ-
യടരുകള്‍ തല്ലിക്കൊഴിക്കുന്ന തെങ്ങുകള്‍
ഒന്നുകൂടിച്ചാഞ്ഞു, മുന്നോട്ടാഞ്ഞു, സാഗര-
ച്ചുരുളിന്റെ ചുളിവാര്‍ന്ന കാലില്‍ നമിക്കവേ...
അറിയുന്നതേയില്ല ശംഖുമീപ്പക്ഷിയും
നിറകുടം പേറിനിന്നാടുന്ന കേരവും...
നമ്മള്‍തന്നുണ്മയെ, യുജ്ജ്വലസംസ്‌കൃതിയെ
നേരിന്റെ നെഞ്ചില്‍ത്തെഴുക്കും നിലാവിനെ...
കടലെടുക്കുന്നു-നാം, നാളെയീ മരുവിലെ
മരണസൂര്യാഘാതമായിദ്ദഹിക്കുമോ?



വൈക്കം മുഹമ്മദ്‌ ബഷീര്‍ 
(ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) 
സാഹിത്യശൈലി


സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ ,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.



ബഷീര്‍കൃതികള്‍

പ്രേമലേഖനം/1943
ബാല്യകാലസഖി/1944
കഥാബീജം/1945
ജന്മദിനം/1945
ഓര്‍മക്കുറിപ്പ്/1946
അനര്‍ഘനിമിഷം/1946
ശബ്ദങ്ങള്‍/1947
വിഡ്ഢികളുടെ സ്വര്‍ഗം/1948
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്/1951
മരണത്തിന്റെ നിഴലില്‍/1951
മുച്ചീട്ടുകളിക്കാരന്റെ മകള്‍/1951
പാവപ്പെട്ടവരുടെ വേശ്യ/1952
സ്ഥലത്തെ പ്രധാന ദിവ്യന്‍/1953
ആനവാരിയും പൊന്‍കുരിശും/1953
ജീവിത നിഴല്‍പ്പാടുകള്‍/1954
വിശ്വവിഖ്യാതമായ മൂക്ക്/1954
വിശപ്പ്/1954
പാത്തുമ്മായുടെ ആട്/1959
മതിലുകള്‍/1965
ഒരു ഭഗവദ്ഗീതയും കുറേ മുലകളും/1967
താരാസ്‌പെഷ്യല്‍സ്/1968
മാന്ത്രികപ്പൂച്ച/1968
നേരും നുണയും/1969
ഓര്‍മ്മയുടെ അറകള്‍/1973
ആനപ്പൂട/1975
ചിരിക്കുന്ന മരപ്പാവ/1975
ഭൂമിയുടെ അവകാശികള്‍/1977
അനുരാഗത്തിന്റെ ദിനങ്ങള്‍/1983
ഭാര്‍ഗവീനിലയം/1985
എം.പി.പോള്‍/1991
ശിങ്കിടിമുങ്കന്‍/1991
ചെവിയോര്‍ക്കുക! അന്തിമകാഹളം/1992
ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ടു വാല്യങ്ങള്‍)/1992




ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11)


കേരളത്തിലെ പ്രശസ്തനായ ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ\. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കൃതികൾ

----------------------------------------
നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകൾ
ദിശാസൂചി
കായിക്കരയിലെ കടൽ
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
പൊടിച്ചി
ഉപരിക്കുന്ന് (നോവൽ)
പേരറിയാത്ത മരങ്ങൾ (കഥകൾ)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
ദിഗംബര കവിതകൾ (പരിഭാഷ)






No comments:

Post a Comment

LISTEN LIVE