ഫിബ്രവരി 10- മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 3 വര്‍ഷം.
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ.
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?
മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?
നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...
അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!
അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?
സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?
കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!
അതിജീവനം
---------------------
രാത്രി...
കുഞ്ഞുങ്ങളുണര്‍ന്നൊച്ചവെക്കുമ്പോള്‍
നമ്മുടെ ഹൃദയം
വെടിയേറ്റൊരു ഹിമപ്പക്ഷിയെപ്പോലെ
ചിതറിത്തെറിക്കുകയാണ്...
ഒരനക്കവും
അതെത്തുടര്‍ന്നുള്ളൊരു നിശ്ശബ്ദതയും
ഒരു വാള്‍മുനയില്‍ നമ്മളെ
കുത്തിനിറുത്തുകയാണ്...
വളഞ്ഞുപിടിച്ചു ബന്ദികളാക്കി
വെടിവെച്ചുകൊല്ലാനുള്ള ഉത്തരവും കാത്ത്
നമുക്കു ചുറ്റും പട്ടാളക്കാര്‍...
ഇപ്പോള്‍ പീരങ്കികളെക്കാള്‍ പേടി
വരാന്‍ പോകുന്ന വറുതികളെക്കുറിച്ച്....
നയതന്ത്രമേഖലയില്‍
മൂര്‍ച്ചയുള്ള കണ്ണുകളുമായ്
ആന്റിനകളും റഡാറുകളും
നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...
സ്വന്തം ജീവിതത്തിലേക്ക്
നുഴഞ്ഞുകയറാനാവാതെയും
ശത്രുവിന്റെ ഹൃദയത്തിലേക്ക്
മടങ്ങിച്ചെല്ലാനാവാതെയും
നമ്മളിനി എത്രനാള്‍?
ഈ വീടിനെ സ്‌നേഹിക്ക...
------------------------------------------
ഞാന്‍ പറഞ്ഞു...
ഈ വീടിനെ സ്‌നേഹിക്ക
ഇത് നമ്മുടെ സ്വപ്‌നം.
സങ്കടച്ചുമടെടുത്ത്
സഹനത്തിന്റെ മഴ നനഞ്ഞ്
വറചട്ടിയിലെരിഞ്ഞ്
തേഞ്ഞുതീരാറായ കാലടികളിലെ
കള്ളിമുള്ളുകൊണ്ടാണ്
കരിങ്കല്‍ത്തൂണുകള്‍!
അസ്ഥികൊണ്ടസ്തിവാരം...
ഉഷ്ണസഞ്ചാരംകൊണ്ട്
ജാലകങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദംകൊണ്ട്
ഉയര്‍ത്തിക്കെട്ടിയ ചുമരുകള്‍...
നീ പറഞ്ഞു...
പൊള്ളിയ മനസ്സുകൊണ്ട് മാര്‍ബ്ള്‍...
മക്കളുടെ നാമജപം വെച്ച വിളക്ക്...
ഞാന്‍ പറഞ്ഞു...
കടക്കാര്‍ക്കെതിരെ കുരച്ചുചാടുന്ന
പട്ടിയെ നമുക്കു വേണ്ട...
കലഹവും കണ്ണീരുമൊക്കെയായി
ഇത് തുടച്ചുവെടിപ്പാക്കി വെക്കുക...
നമുക്ക് നീണ്ടുനിവര്‍ന്ന് കിടന്നു-
മരിക്കാനുള്ള വീടാണിത്...
മരിച്ചാലും മടങ്ങിവരാനുള്ള വീട്!
പ്രണയമെഴുതുക
-----------------------------
പ്രണയമെഴുതുക...
വിരലിന്റെ തൂവലാല്‍-
ക്കരളിന്റെ ഭിത്തിമേല്‍,
കറ കലരുമന്തരാത്മാവിന്റെ പാറമേല്‍!
മുറുകുന്ന മുജ്ജന്മബന്ധങ്ങളില്‍, നമ്മ-
ളുരുകുന്ന സൂര്യസംഗീതക്കിടക്കമേല്‍...
അന്ധമാക്കപ്പെടുന്നെന്നു തോന്നിക്കുന്ന
രതിബന്ധനത്തിന്റെ താളക്കുടുക്കമേല്‍..
കല്ലേറ്റു മുറിയുന്ന കാലടിപ്പൂക്കളില്‍...
കല്യാണസൗഗന്ധികത്തിന്‍ ദളങ്ങളില്‍!
പ്രണയമെഴുതുക...
തൂവെളിച്ചത്തിന്റെ-
തുടുമുഖശ്രീകളില്‍,
തുയിലുണരുമഹസ്സിന്റെയശ്വവേഗങ്ങളില്‍!
ഏകാന്തയാമങ്ങളിറ്റുവീഴുന്നൊരീ-
യവസാനരാവിന്റെയാകാശനാഭിയില്‍...
ധ്യാനിച്ചു നില്ക്കും നിലാവിന്റെ നെറ്റിമേല്‍
നാദം വിതുമ്പുന്ന നഗ്നസാരംഗിയില്‍...
കനിവാര്‍ന്നു നില്ക്കുന്ന, കടലാവുമോര്‍മയില്‍...
കല്പാന്തമേഘം പിളര്‍ക്കുന്ന മിന്നലില്‍...!
പ്രണയമെഴുതുക...
വിറകൊണ്ട വിരലിനാല്‍ നീ നിന്റെ
വിരഹസന്താപത്തിന്റെ വീണാമുഖങ്ങളില്‍...
പ്രണയമെഴുതുക... പ്രണയമെഴുതുക..!
നമ്മളെ കടലെടുക്കുന്നു
-------------------------------------
ഒടുക്കമീക്കടല്‍ വിടവാങ്ങവേ കരയില്‍നി-
ന്നൊരായിരം ശംഖുകള്‍, മണലില്‍ മുഖംപൂഴ്ത്തി-
യൊന്നിച്ചു മുഴക്കുന്നുണ്ടോംകാരസ്വരവൈഖരി!
പറന്നും പാറിയും, പലകുറിത്താഴ്ന്നുപൊങ്ങിയും നീല-
നിറമാര്‍ന്ന കടലിനെക്കാതോര്‍ത്ത പക്ഷികള്‍
ഒന്നിച്ചു കുറുകിയെന്തോതുന്നൂ? കടലിനോ-
ടുത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാതിരി.
മഴ മണക്കുന്ന പാതിരാക്കാറ്റിന്റെ-
യടരുകള്‍ തല്ലിക്കൊഴിക്കുന്ന തെങ്ങുകള്‍
ഒന്നുകൂടിച്ചാഞ്ഞു, മുന്നോട്ടാഞ്ഞു, സാഗര-
ച്ചുരുളിന്റെ ചുളിവാര്‍ന്ന കാലില്‍ നമിക്കവേ...
അറിയുന്നതേയില്ല ശംഖുമീപ്പക്ഷിയും
നിറകുടം പേറിനിന്നാടുന്ന കേരവും...
നമ്മള്‍തന്നുണ്മയെ, യുജ്ജ്വലസംസ്‌കൃതിയെ
നേരിന്റെ നെഞ്ചില്‍ത്തെഴുക്കും നിലാവിനെ...
കടലെടുക്കുന്നു-നാം, നാളെയീ മരുവിലെ
മരണസൂര്യാഘാതമായിദ്ദഹിക്കുമോ?